Saturday, 17 September 2016

ബെംഗളൂരുവില്‍ 42 കെപിഎന്‍ ബസ്സുകള്‍ കത്തിച്ച ആ അജ്ഞാതയെ പോലീസ് പിടികൂടി, 22കാരി ഭാഗ്യ... ആരാണിവള്‍?



ബെംഗളൂരു: കാവേരി നദീജല വിഷയത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബെംഗളൂരു - മൈസൂര്‍ റോഡില്‍ കത്തിയമര്‍ന്നത് കെ പി എന്‍ ട്രാവല്‍സിന്റെ 42 ബസ്സുകള്‍. അക്രമാസക്തരായ ജനക്കൂട്ടം ബസ് ഡിപ്പോയിലേക്ക് ഇരച്ചുകയറി ബസ്സുകള്‍ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ബെംഗളൂരു മാത്രമല്ല, വാര്‍ത്തയറിഞ്ഞ ഓരോരുത്തരും ഞെട്ടി. എന്തൊരു അക്രമം. കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

തമിഴ്നാട്ടിലെ സേലം ആസ്ഥാനമായുള്ള ട്രാവല്‍സ് കമ്ബനിയാണ് കെ പി എന്‍.
കാവേരി നദീജലത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ച്‌ ഓടിവന്ന ആള്‍ക്കൂട്ടം എന്തിനാണ് കെ പി എന്‍ ട്രാവല്‍സിന്റെ ബസ്സുകള്‍ കൂട്ടമായി കത്തിച്ചത്, ആരാണ് ഇതിന് പിന്നില്‍... ആള്‍ക്കൂട്ടത്തോട് ബസ്സ് കത്തിക്കാന്‍ വേണ്ടി ആഹ്വാനം ചെയ്ത 22 കാരിയെ പോലീസ് പിടികൂടിയിരിക്കുകയാണ് ഇപ്പോള്‍.

ആരാണീ ഭാഗ്യ

നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള യദ്ഗീര്‍ സ്വദേശിയായ 22 കാരി സി ഭാഗ്യയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍ ചന്ദ്രകാന്ത്, അമ്മ യെല്ലമ്മ. ഗിരിനഗറില്‍ കെ പി എന്‍ ഡിപ്പോയ്ക്ക് സമീപമാണ് കൂലിപ്പണിക്കാരിയായ ഭാഗ്യ താമസിക്കുന്നത്.
സി സി ടി വി ദൃശ്യങ്ങള്‍

പ്രക്ഷുബ്ധരായ ജനക്കൂട്ടത്തോട് ബസ്സുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തത് ഭാഗ്യയാണത്രെ. ബസ് കത്തിച്ചവര്‍ക്ക് പെട്രോളും ഡീസലും ഇവര്‍ തുടര്‍ച്ചയായി എത്തിച്ചു കൊടുക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ് എന്ന് ബാംഗ്ലൂര്‍മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തിനാണ് ഈ അക്രമം

എന്താണ് ഭാഗ്യയ്ക്ക് കെ പി എന്‍ ട്രാവല്‍സുമായി ഉള്ള പ്രശ്നം. എന്തിനാണ് അവര്‍ ബസ്സിന് തീയിടാന്‍ തുനിഞ്ഞത്. ഇവര്‍ പ്രോ കന്നഡ സംഘടനകളുടെ ആളാണോ - പോലീസ് എല്ലാ കാര്യങ്ങളും അന്വേഷിച്ചുവരികയാണ്. രണ്ട് വര്‍ഷം മുമ്ബാണ് അച്ഛനമ്മമാര്‍ക്കൊപ്പം ഭാഗ്യ ബെംഗളൂരുവിലേക്ക് താമസം മാറിയത്.
ഭാഗ്യ പിടിയിലായത് ഇങ്ങനെ

ഡീസൂസ നഗറിലുള്ള അഞ്ച് പേര്‍ അടക്കം ഏഴ് ചെറുപ്പക്കാരെ സംഭവവുമായി ബന്ധപ്പെട്ട് ആര്‍ ആര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്ഞാതയായ ഒരു യുവതി പറഞ്ഞത് പ്രകാരമാണ് തങ്ങള്‍ ബസിന് തീയിട്ടതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് സി സി ടി വി സഹായത്തോടെ അന്വേഷണം ഭാഗ്യയിലേക്ക് നീണ്ടത്.
ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു

സംഭവം നടക്കുമ്ബോള്‍ ഡിപ്പോയിലുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ ഭാഗ്യയെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയാണ് ബസ് കത്തിക്കാന്‍ നേതൃത്വം കൊടുത്തതെന്ന് ഡ്രൈവര്‍മാര്‍ തന്നോട് പറഞ്ഞതായി കെ പി എന്‍ ട്രാവല്‍സ് ഉടമ കെ പി നടരാജന്‍ പോലീസിനോട് പറഞ്ഞു.
അറസ്റ്റ് വ്യാഴാഴ്ച

വ്യാഴാഴ്ച രാത്രിയാണ് സി ഭാഗ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയായതിനാല്‍ പോലീസ് സ്റ്റേഷനില്‍ താമസിപ്പിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഭാഗ്യയെ മഡിവാളയിലെ റിമാന്‍ഡ് ഹോമിലേക്ക് അയക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വിടാനാണ് സാധ്യത
ഭാഗ്യയ്ക്ക് എന്ത് പറ്റും

ആറ് മാസത്തേക്കെങ്കിലും ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ സാധ്യതയില്ല എന്നാണ് അറിയുന്നത്. അതേസമയം, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭാഗ്യയ്ക്ക് വേണ്ടി സൗജന്യമായി കേസ് ഏറ്റെടുക്കാന്‍ തയ്യാറായി ബെംഗളൂരുവില്‍ നിന്നുള്ള അഭിഭാഷകര്‍ രംഗത്ത് വന്നിട്ടുണ്ട്. കാവേരി നദീജല വിഷയത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സംഭവം എന്നത് തന്നെ കാരണം.
ബസ് കത്തിച്ചാല്‍ പ്രശ്നം തീരുമോ

എന്റെ ബസ്സുകള്‍ കത്തിച്ചാല്‍ പ്രശ്നം തീരുമോ എന്നാണ് കെ പി എന്‍ ട്രാവല്‍സ് ഉടമ കെ പി നടരാജന്‍ ചോദിക്കുന്നത്. കെ പി എന്‍ ട്രാവല്‍സിന്റെ നായന്ദന ഹള്ളിയിലുള്ള ഡിപ്പോയില്‍ ഉണ്ടായിരുന്ന 42 ബസ്സുകളാണ് കാവേരി പ്രക്ഷോഭത്തിന്റെ മറവില്‍ അക്രമികള്‍ തീയിട്ടത്.
വന്നത് ബസ് കത്തിക്കാന്‍ തന്നെ?

ബസ്സുകള്‍ കത്തിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകാരികള്‍ ഡിപ്പോയിലേക്ക് വന്നത് എന്നാണ് കെ പി നടരാജന്‍ പറയുന്നത്. ഇതിന് മുമ്ബും കാവേരി നദിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തന്റെ ബസ്സുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല.

No comments:

Post a Comment