Saturday, 17 September 2016

സര്‍ക്കാരിനെ നാണം കെടുത്തി, കലിയടങ്ങാതെ മന്ത്രി; സപ്ലൈകോ എംഡി ആശാതോമസിനെതിരെ നടപടി?



തിരുവനന്തപുരം: ഓണക്കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി അരിവിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാന്‍ തടസം തിന്ന സപ്ലൈക്കോ എംഡി ഡോ ആശാ തോമസിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കര്‍. സര്‍ക്കാരിനെ നാണം കെടുത്തി എംഡിക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാണ് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഓണക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച്കിലോ അരി സൗജന്യമായി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ആശാ തോമസിന്റെ നിരുത്തരവാദപരമായ സമീപനം കാരണം പ്രഖ്യാപനം നടപ്പാക്കാനായില്ല.
അരിവിതരണം മുടങ്ങി. ഓണത്തിന് അരിവിതരണം നടത്തി കയ്യടി നേടാനിരുന്ന മന്ത്രിക്ക് നാണക്കേടുമായി.

ആശാതോമസിന്റെ നിരുത്തവാദിത്വവും പിടിവാശിയും മൂലം അരിവിതരണം മുടങ്ങുകയും അതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തുവെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രിയെ അറിയിച്ചിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് ആശാതോമസിനെതിരെ ഉചിതമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായാണ് വിവരം.

ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിനെ അടുത്തിടെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സപ്ലൈകോ എംഡി ഡോ. ആശാ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ആശാതോമസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നുറപ്പാണ്.

അരി വിതരണം മുടങ്ങിയത് സംബന്ധിച്ച്‌ ഭക്ഷ്യവിദ്യാഭ്യാസ വകുപ്പുകളില്‍ നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ രണ്ടുവകുപ്പുകളും സപ്ലൈകോ മാനേജിംഗ് ഡയറക്ടറുടെ പിടിവാശി ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഒരു ഉദ്യോഗസ്ഥയുടെ നിരുത്തരവാദിത്വപരമായ നടപടി മൂലം സര്‍ക്കാരിന് ഒന്നടങ്കം പഴി കേള്‍ക്കേണ്ടി വന്നത് നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ എംഡിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഇടതുമുന്നണിയിലും അഭിപ്രായം ശക്തമാണ്. കുട്ടികള്‍ക്ക് അരി നല്‍കുന്നതിലുണ്ടായ വീഴ്ചയെക്കുറിച്ച്‌ കഴിഞ്ഞയാഴ്ച ഭക്ഷ്യവകുപ്പ് സപ്ലൈകോ എംഡിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീഴ്ചയുടെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമലില്‍ കെട്ടിവെച്ച്‌ എംഡി തലയൂരുകയായിരുന്നു.

സൗജന്യ വിതരണത്തിന് അരി സ്റ്റോക്കില്ലെന്നും പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടിവരുമെന്നും കാണിച്ച്‌ ജൂലൈ 16ന് ഉള്‍പ്പടെ നാലുതവണ കത്തയച്ചിട്ടും പലതവണ ഫോണ്‍ വിളിച്ചിട്ടും പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് മറുപടിയുണ്ടായില്ലെന്നാണ് ആശാ തോമസിന്റെ വാദം.

എന്നാല്‍ ഉത്തരവ് കിട്ടിയിട്ടേ അരി വാങ്ങുവെന്ന എംഡിയുടെ പിടിവാശിയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ പറയുന്നത്. മുഖ്യമന്ത്രി ഒരു മാസം മുമ്ബെ പ്രഖ്യാപിച്ചിട്ടും ഫണ്ട് കിട്ടിയിട്ടേ അരി വാങ്ങുവെന്ന ആശാതോമസിന്റെ കടുംപിടുത്തമാണ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയത്.

No comments:

Post a Comment