Saturday, 17 September 2016

പോഷകാഹാരക്കുറവ് മൂലം മരിച്ചത് 600 കുട്ടികള്‍, അതിനെന്താണ്, സര്‍ക്കാര്‍ ജോലി ചെയ്യുന്നുവെന്ന് മന്ത്രി



മുംബൈ: മഹാരാഷ്ട്രയില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിരുത്തരവാദിത്തപരമായ നിലപാടുമായി മഹാരാഷ്ട്ര പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി വിഷ്ണു സര്‍വ്വ. പോഷകാഹാരക്കുറവ് മൂലം ഏറ്റവുമധികം കുട്ടികള്‍ മരിച്ച പല്‍ഖാമിലെ ഖോച്ച്‌ ഗ്രാമം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. കുട്ടികള്‍ മരിച്ചെങ്കില്‍ അതിനെന്താണെന്നും, പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ തങ്ങളുടെ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

2016ല്‍ പോഷകാഹാരക്കുറവ് മൂലം 600 കൂട്ടികള്‍ മരിച്ചെന്നും മന്ത്രി അതിന് മറുപടി പറയണമെന്നുമുള്ള ഗ്രാമവാസികളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇതോടെ ഗ്രാമം വിട്ടുപോകാന്‍ ജനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. 15 ദിവസം മുമ്ബ് തന്റെ മകന്‍ മരിച്ചുവെന്നും എന്നിട്ട് ഇപ്പോഴാണോ വരുന്നതെന്ന് ചോദിച്ച രണ്ട് വയസ്സുകാരന്റെ അമ്മ മന്ത്രിയെ കാണേണ്ടെന്നും അറിയിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചില ആക്ടിവിസ്റ്റുകള്‍ തന്റെ പ്രസ്താവന വളച്ചൊടിയ്ക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിയും ഗ്രാമവാസികളും തമ്മിലുണ്ടായ വാഗ്വാദത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതോടെ സംസ്ഥാനത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി വനിതാ ശിശുക്ഷേമമന്ത്രി പങ്കജാ മുണ്ടെ, പട്ടിക ജാതി, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി വിഷ്ണു സര്‍വ്വ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ദീപക് സാവന്ത് എന്നിവരോട് ഗവര്‍ണര്‍ സിവി റാവു ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment