Saturday, 17 September 2016

ജയന്റ് വീലില്‍ നിന്ന് വീണ് മരിച്ച പ്രിയങ്ക യാത്രയാകുന്നത് വൃക്കയും കരളും ദാനം നല്‍കി...



പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കാര്‍ണിവലിനിടെ ജയന്റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പ്രിയങ്ക യാത്രയാകുന്നത് തന്റെ വൃക്കയും കരളും ദാനം നല്‍കി. പ്രിയങ്കയുടെ മാതാപിതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

തൊടുപുഴ സ്വദേശിയായ സാബുവിന് പ്രിയങ്കയുടെ കരള്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സാബു. വൃക്കയും ദാനം ചെയ്യുമെന്നാണ് പ്രിയങ്കയുടെ രക്ഷിതാക്കള്‍ അറിയിച്ചത്.

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14).
ശനിയാഴ്ച രാവിലെയാണ് പ്രിയങ്ക മരണപ്പെട്ടത്. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ സഹോദരന്‍ അലന്‍ (5) സംഭവ ദിവസം തന്നെ മരണമടഞ്ഞിരുന്നു.

സെപ്തംബര്‍ എട്ടാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അനുമതികള്‍ ഒന്നും ഇല്ലാതെയാണ് കാര്‍ണിവെല്‍ നടത്തിയത്. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് അനുമതിയില്ലാതെ കാര്‍ണിവല്‍ നടത്തിയിരുന്നത്.

മതിയായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. വൈദ്യുതിലൈനിന് സമീപത്തായിരുന്നു ജയിന്റ് വീല്‍. കാര്‍ണിവല്‍ നടത്തിപ്പുകാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തയും കൊല്ലത്തെയും സ്വകാര്യ ആശുപത്രികളിലായി പ്രിയങ്കയുടെ് അവയവ ദാന ശസ്ത്രക്രിയകള്‍ നടക്കും. കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാബുവിനാണ് കരള്‍ നല്‍കിയിരിക്കുന്നത്.

ഇയാളുടെ ശസ്ത്രക്രിയക്കായി അടിയന്തരമായി ഒ നെഗറ്റീവ് അല്ലെങ്കില്‍ എ നെഗറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം നല്‍കാന്‍ തയ്യാറുളളവര്‍ 94977 13175, 9746 774455 എന്നീ നമ്ബറില്‍ ബന്ധപ്പെടണം.

No comments:

Post a Comment